മുംബൈ: ഓഹരി വിപണിയിൽ മുന്നേറ്റം തുടരുന്നു. മികച്ച പാദവാർഷിക ഫലങ്ങളും ബാങ്കിംഗ്, ഫിനാൻഷൽ സർവീസ് സൂചികകളുടെയും പിൻബലത്തിലാണ് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെയും നേട്ടം നിലനിർത്തിയത്.
തുടർച്ചയായ ആറാം സെഷനിലാണ് സെൻസെക്സും നിഫ്റ്റിയും മുന്നേറ്റം രേഖപ്പെടുത്തിയത്. നിഫ്റ്റി സൂചിക 26,000 എന്ന ചരിത്രപരമായ നിലവാരത്തിന് മുകളിൽ ക്ലോസ് ചെയ്തു എന്നതാണ് വിപണിയുടെ ഇന്നലത്തെ പ്രധാന നേട്ടം.
ആഗോള വിപണികളിൽ കാര്യമായ ചലനമില്ലാതിരുന്നിട്ടും, ആഭ്യന്തര കന്പനികളുടെ ശക്തമായ പ്രകടനവും യുഎസ് - ഇന്ത്യ വ്യാപാര കരാറിനെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളും വിപണിക്ക് ഉൗർജം പകർന്നു. ഇന്നത്തെ ഒറ്റദിവസത്തെ വ്യാപാരത്തിൽ നിക്ഷേപകരുടെ ആസ്തി മൂന്ന് ലക്ഷം കോടിയിലധികം വർധിച്ചു.
സെൻസെക്സ് 388 പോയിന്റ് (0.46%) ഉയർന്ന് 84,950.95ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 103 പോയിന്റ് (0.40%) നേട്ടത്തോടെ 26,013.45 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
പ്രമുഖ സൂചികകളേക്കാൾ മികച്ച പ്രകടനമാണ് മിഡ്കാപ്, സ്മോൾകാപ് ഓഹരികൾ കാഴ്ചവച്ചത്. മിഡ്കാപ് സൂചിക 0.73% വരെയും സ്മാൾകാപ് സൂചിക 0.52% വരെയും ഉയർന്നു.
മേഖലാ സൂചികകൾ
മേഖലാ സൂചികകളെല്ലാം ഇന്നലെ പോസിറ്റീവായി. വിപണിയിലെ മുന്നേറ്റത്തിന് പ്രധാനമായും ചുക്കാൻ പിടിച്ചത് ബാങ്കിംഗ് ഓഹരികളാണ്. നിഫ്റ്റി ബാങ്ക് സൂചിക 0.76 ശതമാനം ഉയർന്ന് 5892.70ൽ ക്ലോസ് ചെയ്തു. ഇൻട്രാഡേയിൽ 59,001.55 എന്ന റിക്കാർഡിൽ ബാങ്കിംഗ് സൂചികയെത്തി.
പൊതുമേഖല ബാങ്ക് ഓഹരികൾ 1.09 ശതമാനം ഉയർന്നപ്പോൾ ഫിനാൻഷൽ സർവീസസ് 0.56 ശതമാനവും ഫിനാൻഷൽ സർവീസസ് 25/50 സൂചിക 0.44 ശതമാനവും നേട്ടമുണ്ടാക്കി. പ്രൈവറ്റ് ബാങ്ക് ഓഹരികൾ 0.79 ശതമാനം ഉയർന്നു.
മറ്റ് മേഖല സൂചികകളിൽ ഓട്ടോ (0.85%), കണ്സ്യൂമർ ഡ്യുറബിൾസ് (0.83%), റിയൽറ്റി (0.45%), ഓയിൽ ആൻഡ് ഗ്യാസ് (0.38%) ഹെൽത്ത്കെയർ (0.41%), മീഡിയ (0.40%), എഫ്എംസിജി (0.21%), ഐടി (0.20%), ഫാർമ (0.20%) എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി മെറ്റൽ മാത്രം 0.01 ശതമാനം കുറഞ്ഞ ഉയർച്ചയോടെ ഏതാണ്ട് ഫ്ളാറ്റായി.
കേരളത്തിലെ പ്രമുഖ കന്പനികളുടെ ഓഹരികളും ഇന്ന് പൊതുവേ മികച്ച പ്രകടനം കാഴ്ചവച്ചു. ധനകാര്യ സ്ഥാപനങ്ങളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.